ഏഥൻസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കുകളില്‍ രണ്ടാം സ്ഥാനം കുറിച്ച് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. ആറ് മിനിറ്റ് 42 സെക്കന്‍ഡിനിടെ മൂന്നു ഗോള്‍ എതിര് പോസ്റ്റില്‍ നിക്ഷേപിച്ചാണ് എംബപ്പെ ചരിത്രത്താളില്‍ ഇടംനേടിയത്.
22, 24, 29 മിനിറ്റുകളിലായിരുന്നു റിക്കാര്‍ഡ് ബുക്കിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ ഹാട്രിക്. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാകസായിരുന്നു എതിരാളികള്‍. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 4-3നു ജയം സ്വന്തമാക്കി. റയലിന്റെ നാലാം ഗോളും (59-ാം മിനിറ്റ്) എംബപ്പെയുടെ വകയായിരുന്നു എന്നതും ശ്രദ്ധേയം.
എംബപ്പെ = റൊണാള്‍ഡോ
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ റയല്‍ മാഡ്രിഡിനായി ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന രണ്ടാമതു മാത്രം കളിക്കാരനായി എംബപ്പെ. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുമ്പ് (2015ല്‍ മാള്മോയ്ക്ക് എതിരേ) ഈ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയാണ് ഒന്നാമത്; ആറ് മിനിറ്റ് 12 സെക്കന്‍ഡ്.
പീരങ്കി ശബ്ദിച്ചു...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി തങ്ങളുടെ ആധികാരികത തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍വച്ച് പീരങ്കിപ്പട 3-1ന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. ഇതോടെ 2025-26 സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഇല്ലാത്ത ഏകടീമായി ആഴ്സണല്‍ മാറി. 2005-06 സീസണിനുശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ആഴ്സണല്‍ ജയിക്കുന്നതെന്നതും ശ്രദ്ധേയം.
ചാമ്പ്യന്‍സ് ജയം
പാരീസ്: വിറ്റിഞ്ഞയുടെ ഹാട്രിക്കിലൂടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ഹോം മത്സരത്തില്‍ 5-3ന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സുപുറിനെ കീഴടക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന് എവേ പോരാട്ടത്തില്‍ സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-1നു പരാജയപ്പെട്ടു. സീസണില്‍ ഇന്ററിന്റെ ആദ്യ തോല്‍വിയാണ്.
15 പോയിന്റുമായി ആഴ്സണല്‍ ഒന്നാമതുണ്ട്. 12 പോയിന്റ് വീതമുള്ള പിഎസ്ജി, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്, റയല്‍ മാഡ്രിഡ് ടീമുകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.